Monday, September 17, 2007

അമ്മ

അയാളുടെ മിക്ക കവിതകളിലും അമ്മ കടന്നു വരാറുണ്ടായിരുന്നു. ഒരു പുഴ പോലെ എന്നും ഒഴുകിയിരുന്നു.

കുളിര്‍ തണലാകുന്ന അമ്മ
സ്നേഹനിധിയായ അമ്മ
സര്‍വ്വം സഹയായ അമ്മ

ഏറ്റവും മികച്ച കവിതയ്ക്കുള്ള പത്തായിരം രൂപ കരസ്ഥമാക്കിയ കവിതയിലും അമ്മയുണ്ടായിരുന്നു.
ഇതറിഞ്ഞ അമ്മ, മകന് എഴുതി-
മോനെ, കഷ്ടതകള്‍ക്കു നടുവില്‍ നിന്നാണ് എഴുതുന്നത്. കിട്ടിയ
പത്തായിരത്തില്‍നിന്ന് ഒരു ആയിരം........
പിന്നെ അയാളെഴുതുന്ന കവിതകളിലൊന്നും അമ്മയുണ്ടായിരുന്നില്ല..!

Wednesday, September 12, 2007

വാക്ക് ( കവിത )

വാക്ക്‌ വെറും വാക്കല്ല
അതിന്‌,
ഉറുമ്പിന്റെ കണ്ണും
പൂവിന്റെ ഹൃദയവുമുണ്ട്‌.

കടലോളം ആഴവും
ആകാശത്തോളം വിസ്തൃതിയുമുണ്ട്,

വാക്കുകളില്‍
തേനിന്റെ മാധുര്യം
കാഞ്ഞിരത്തിന്റെ കയ്പ്‌,

വാക്കുകളില്‍
മറഞ്ഞു നില്‍ക്കുന്ന കൊടുങ്കാറ്റ്‌
ആര്‍ത്ത‍ലയ്ക്കുന്ന കടല്‍
കണ്ണീരിനുപ്പ്‌.

വാക്കുകള്‍ മുളക്കുന്ന കുന്നുകളില്‍ നിന്നാണ്‌
കവികള്‍,
ജീവിതം തേടിയത്‌,

‘വാക്കുകള്‍ പൂക്കളെ പോലെ
ചിരിപ്പിക്കാം
പട്ടിയെ പോലെ കുരപ്പിക്കാം'
എന്ന് കവി പാടിയത്‌
വാക്കുകള്‍ കൊണ്ടാണ്‌;
ചിന്തിക്കുന്ന വാക്കുകള്‍കൊണ്ട്‌.

വാക്കുകള്‍കൊണ്ട്‌,
വീടുകള്‍ പണിയാം;
കുടിലുകളും
കൊട്ടാരങ്ങളും തീര്‍ക്കാം.

വാക്കുകള്‍ കൊണ്ട്‌
ഭ്രാന്തന്റെ ജീവിതം
വായിച്ചെടുക്കാം.

വാക്കുകള്‍ കൊണ്ട്
അന്ധനു പകലൊരുക്കാം
വാക്കുകള്‍ കൊണ്ട്
നവലോകം പണിയാം.

വാക്കുകള്‍ കൊണ്ട്
നമുക്കണുബോംബ് തീര്‍ക്കാം.

കൂട്ടുകാരെ,

ഞാന്‍ ആദ്യമായി ബ്ലോഗില്‍ എന്റെരു സൃഷ്ടി അവതരിപ്പിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളോടെ,

ആഡൂരാന്‍.

Tuesday, September 11, 2007

പ്രിയപ്പെട്ടവരെ ഞാനും അങ്ങിനെ ബ്ലോഗിലേയ്ക്ക്... അനുഗ്രഹിക്കൂ...

നഗരത്തിലെ കഥയരങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് യത്ര തിരിക്കവെ, ഇരുള്‍ക്കാട്ടില്‍ എനിക്കുനേരെ ഒരാള്‍ക്കൂട്ടം കനത്ത കൈകള്‍ കഴുത്തിലമരവെ കൈയിലെ പണം, പണയം വെയ്ക്കേണ്ട പണ്ടം, കരുണപെയ്യുന്ന കണ്ണുകള്‍, ചുട്ടു നോവുന്ന ഹൃദയം, വൃക്ക, കരള്‍, ചെവി, മൂക്ക്, നാക്ക് സര്‍വ്വവും കവര്‍ന്നെടുത്തു. ഒടുവില്‍, ഒരു സാക്ഷിയെപോലെ, ബാക്കിയായത് കൈയിലുള്ള കഥമാത്രം. കഥമാത്രം...!

പ്രിയപ്പെട്ടവരെ ഞാനും അങ്ങിനെ ബ്ലോഗിലേയ്ക്ക്... അനുഗ്രഹിക്കൂ...

സ്നേഹത്തോടെ, വിശ്വാസത്തോടെ,

ആഡൂരാന്‍